Wednesday, August 15, 2012

നിഴലായ് എന്നുമൊപ്പം - അദ്ധ്യായം - 32.

പൂവിതള്‍ - 32.

മന്ത്രശാലയുടെ കവാടത്തിന്നു മുമ്പില്‍ ലക്ഷ്മണന്‍ ജാഗരൂകനായി നിന്നു. അകത്ത് താപസനും ജ്യേഷ്ഠനും സംഭാഷണം തുടരുകയാണ്. അത് തീരുന്നതു വരെ ആരേയും അകത്തേക്ക് കടത്തി വിടരരുത് എന്നാണ് ഉത്തരവ്. ലംഘിക്കുന്ന പക്ഷം വധശിക്ഷയാണ് ലഭിക്കുക. ഏറെ നേരമായി സംഭാഷണം തുടങ്ങിയിട്ട്. ഇത്രയേറെ ഗോപ്യമായി പറയുന്ന വിഷയം എന്താണാവോ ?


ഗോപുരദ്വാരത്തില്‍ വെച്ചാണ് താപസനെ കാണുന്നത്. ഒരു മഹാമുനിശ്രേഷ്ഠന്‍റെ ദൂതനായി താന്‍ വന്നതാണെന്നും ശ്രീരാമനെ നേരില്‍ കണ്ട് സംസാരിക്കാനുണ്ടെന്നും അറിയിച്ചതനുസരിച്ച് വിവരം ജ്യേഷ്ഠനെ ഉണര്‍ത്തിച്ചു. ഇരുവരും ചേര്‍ന്നാണ് താപസനെ സ്വീകരിപ്പാനെത്തിയത്.


'' രഹസ്യമായ ഒരു വൃത്താന്തം എനിക്ക് അറിയിപ്പാനുണ്ട്. അതിന് ആരും കടന്നു വരാത്ത ഒരു ഇടം വേണം '' താപസന്‍ ജ്യേഷ്ഠനോട് ആവശ്യപ്പെട്ടു '' നാം തമ്മിലുള്ള സംഭാഷണത്തിനിടയ്ക്ക് ആരും അവിടേക്ക് കടന്നു വരരുത്. അതിനായി വിശ്വസ്തനായ ഒരാളെ കാവലിന്ന് നിയോഗിക്കണം. ഇനി ആരെങ്കിലും അകത്തേക്ക് വന്നാലോ, ഉത്തരവ് ലംഘിച്ചതിന് കാവല്‍ നിന്നവനെ വധിക്കണം ''.


'' അതിനെന്താ. എന്‍റെ അനുജന്‍ ലക്ഷ്മണകുമാരനെ തന്നെ മന്ത്രശാലയുടെ വാതില്‍ക്കല്‍ കാവല്‍ നിര്‍ത്തുന്നുണ്ട് '' അതിഥിയുടെ വാക്കുകള്‍ മാനിച്ച് ചുമതല ജ്യേഷ്ഠന്‍ ഏല്‍പ്പിക്കുകയായിരുന്നു.


അകലെ നായ്ക്കള്‍ ഓരിയിടുന്നുത് കേള്‍ക്കാനുണ്ട്. ഗോപുരത്തിന്‍റെ മുകളിലിരുന്ന് കാലന്‍കോഴി കരയുന്നു. താമസിയാതെ അരുതാത്തതെന്തോ സംഭവിക്കാന്‍ പോവുന്നതായി ഒരു ഉള്‍വിളി തോന്നി. മരണം അടുക്കുമ്പോള്‍ ദുശ്ശകുനങ്ങള്‍ ഉണ്ടാകുമെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ഊരിപിടിച്ച വാള്‍ കയ്യില്‍ നിന്ന് താഴെ വീഴാന്‍ പോവുകയാണോ ?


അല്‍പ്പ ദിവസങ്ങള്‍ക്ക് മുമ്പ് ജ്യേഷ്ഠന്‍ പറഞ്ഞത് മനസ്സിലെത്തി. മുന്‍കൂട്ടി നിശ്ചയിച്ച കാര്യങ്ങള്‍
ചെയ്തു തീര്‍ക്കാനാണത്രേ ഭൂമിയില്‍ ഓരോ ജീവിയും പിറക്കുന്നത്. അത് നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍
ഭൂമിയിലെ വാസം അവസാനിക്കും. നമുക്ക് ഇനിയൊന്നും ചെയ്യാനില്ലെന്ന് അതോടൊപ്പം ജ്യേഷ്ഠന്‍ പറഞ്ഞത് എന്തിനാണ്. ഒരുപക്ഷെ ഈ ലോകം വിടാനുള്ള സമയം അടുത്തിരിക്കും. എങ്കില്‍ അതിന് ഒരുങ്ങുക തന്നെ. വിധിയെ തോല്‍പ്പിക്കാന്‍ ആര്‍ക്കും ആവില്ലല്ലോ.


ചിന്തകള്‍ കാടു കാടുകയറുകയാണ്. ജീവന്‍ ഇല്ലാതാവുന്നതോടെ എല്ലാം അവസാനിക്കുന്നില്ല എന്ന് പറയപ്പെടുന്നു. കര്‍മ്മഫലങ്ങള്‍ ഒപ്പമുണ്ടാവുമത്രേ. അങ്ങിനെയെങ്കില്‍ എന്താണ് തനിക്ക് കൂട്ടായിട്ട് ഉണ്ടാവുക. ഇക്കാലമത്രയും സ്വന്തം ഇഷ്ടത്തിന് ഒന്നും ചെയ്തിട്ടില്ല. ജ്യേഷ്ഠന്‍റെ നിഴലായി നടന്നു. അദ്ദേഹം പറഞ്ഞത് ചെയ്തു. പക്ഷെ മുഖത്ത് ക്ഷതമേറ്റ് കരഞ്ഞുകൊണ്ട് ഓടി പോവുന്ന സ്ത്രിയും കാട്ടില്‍ ഉപേക്ഷിച്ചപ്പോള്‍ തകര്‍ന്ന ഹൃദയത്തോടെ മെല്ലെ നടന്നു നീങ്ങിയ മറ്റൊരു സ്ത്രിയും എന്നും വേദനിപ്പിക്കുന്ന ഓര്‍മ്മകളായിരുന്നു.


ദുര്‍വ്വാസാവു മഹര്‍ഷി ഗോപുര ദ്വാരത്തിലേക്ക് നടന്നടുക്കുന്നത് കണ്ടു. വേഗം ഇരു കയ്യും കൂപ്പി അടുത്തേക്ക് ചെന്ന് അദ്ദേഹത്തെ വന്ദിച്ചു.


'' ശ്രീരാമനെ കാണാന്‍ വന്നതാണ് ഞാന്‍. കാത്തു നില്‍ക്കാന്‍ എനിക്ക് നേരമില്ല. ഗോപുരവാതില്‍ തുറന്ന് എന്നെ കടത്തി വിടുക '' മഹര്‍ഷിയുടെ വാക്കുകള്‍ മനസ്സില്‍ ഭീതി വളര്‍ത്തി.


'' മഹാമുനേ, അദ്ദേഹം മറ്റൊരു താപസനുമായി രഹസ്യ സംഭാഷണത്തിലാണ്. അത് കഴിയും വരെ ആരേയും അകത്തേക്ക് കടത്തി വിടരുത് എന്നാണ് ഉത്തരവ് '' വിനയപൂര്‍വ്വം മുനിയെ ബോധിപ്പിച്ചു.


'' എന്നെ തടഞ്ഞു നിര്‍ത്തിയാല്‍ '' മുനി കോപം കൊണ്ട് വിറച്ചു '' സൂര്യവംശത്തെ ഒട്ടാകെ ഞാന്‍ ശപിച്ച് ഇല്ലാതാക്കും ''.

വെള്ളിടിയുടെ മട്ടിലായിരുന്നു ആ വാക്കുകള്‍. മഹര്‍ഷിയെ അകത്തേക്ക് പോവാന്‍ അനുവദിച്ചാല്‍ സ്വന്തം മരണമാണ് ഫലം . സമ്മതിച്ചില്ലെങ്കിലോ മഹര്‍ഷി വംശം ഒന്നാകെ നശിപ്പിക്കും. അതിലും ഭേദം സ്വയം ഇല്ലാതാവുകയാണ്. മഹര്‍ഷിക്ക് കവാടം തുറന്നു കൊടുത്തു. അദ്ദേഹം അകത്തേക്ക് പോവുന്നതും നോക്കി അല്‍പ്പ നേരം നിന്നു.


ഉത്തരവ് ലംഘിച്ചതിനുള്ള ശിക്ഷ ജ്യേഷ്ഠന് നടപ്പിലാക്കേണ്ടതുണ്ട്. അദ്ദേഹത്തിന്ന് അതിന്ന് കഴിയുമോ. നിശ്ചയമായും ഇല്ല. ഭ്രാതൃസ്നേഹത്താല്‍ അദ്ദേഹം സത്യ ലംഘനം ചെയ്തേക്കും അങ്ങിനെ സംഭവിച്ചു കൂടാ. ഒറ്റ മാര്‍ഗ്ഗമേയുള്ളു. ഉറച്ച കാല്‍വെപ്പുകളോടെ ഇറങ്ങി നടന്നു.


സരയൂ നദിയിലേക്ക് ലക്ഷ്മണന്‍ എടുത്തു ചാടി. തണുത്ത വെള്ളത്തില്‍ സുമിത്രയുടെ പുത്രന്‍ എന്ന വല്‍ക്കലം അലിഞ്ഞലിഞ്ഞ് ഇല്ലാതായി. ശ്രിരാമന്‍ നദിയില്‍ ശരീരം ഉപേക്ഷിക്കുന്നതും വിഷ്ണുരൂപം പ്രാപിക്കുന്നതും കാത്ത് ആദിശേഷന്‍ എന്ന ശയ്യ ഒരുങ്ങി നിന്നു.


( ശ്രീരാമപാദങ്ങളില്‍ സാഷ്ടാംഗം പ്രണാമം ചെയ്യുന്നു )

Tuesday, August 14, 2012

നിഴലായ് എന്നുമൊപ്പം - അദ്ധ്യായം - 31.

പൂവിതള്‍ - 31.

യാഗം പര്യവസാനിച്ചു എല്ലാവരും പിരിഞ്ഞുപോയി. അവശേഷിക്കുന്നത് വേദനിക്കുന്ന ഓര്‍മ്മകള്‍ മാത്രം. ജ്യേഷ്ഠന്‍ മിക്കവാറും മൌനത്തിലാണ്. രാജ്യകാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന്നു യാതൊരു കുറവും വരുത്തിയിട്ടില്ല. എന്തെങ്കിലും സംസാരിക്കാറുള്ളത് ഭരണ സംബന്ധമായ ആവശ്യങ്ങള്‍ക്കു മാത്രം. ലവന്‍റേയും കുശന്‍റേയും സാന്നിദ്ധ്യമാണ് ഏക സന്തോഷം.


ലക്ഷ്മണന്‍ മെല്ലെ കൊട്ടാര വാതില്‍ക്കലേക്ക് ചെന്നു. കവാടത്തിനപ്പുറത്ത് ഭൂമിയ്ക്ക് ഒരു മാറ്റവും ഇല്ല. ജ്യേഷ്ഠത്തിയെ ഒടുവില്‍ കാണുന്നത് ഇവിടെയാണ്. ഓര്‍മ്മയില്‍ എന്നെന്നും നിലനില്‍ക്കുന്ന രംഗം. കണ്‍മുന്നില്‍ ഇപ്പോഴും ആ ദൃശ്യം ഉള്ളതുപോലെ.


യാഗം തുടങ്ങുന്ന ദിവസം ജ്യേഷ്ഠത്തിയേയും കുട്ടികളേയും കൂട്ടി എത്താമെന്ന് വാത്മീകി മഹര്‍ഷി പറഞ്ഞതനുസരിച്ച് രാവിലെ മുതല്‍ക്കേ അവരുടെ ആഗമനം പ്രതീക്ഷിച്ചിരിക്കുകയാണ് എല്ലാവരും. ചടങ്ങുകള്‍ തുടങ്ങാനിരിക്കവേ ആ നല്ല വാര്‍ത്തയെത്തി. ജ്യേഷ്ഠത്തിയും പുത്രന്മാരും മഹര്‍ഷിയും പരിവാരങ്ങളുമൊപ്പം എത്തുന്നു. അവരെ സ്വീകരിക്കാന്‍ ഗോപുരദ്വാരത്തിലേക്ക് ജ്യേഷ്ഠനോടൊപ്പം എല്ലാവരും ധൃതിയില്‍ ചെന്നു.


മൂന്നു മാതാക്കന്മാര്‍, സ്വന്തം സഹോദരിമാര്‍, ഭര്‍ത്തൃസഹോദരന്മാര്‍, ജനക മഹാരാജാവ്, വസിഷ്ഠ മഹര്‍ഷിയടക്കം ഒട്ടനവധി താപസ ശ്രേഷ്ഠന്മാര്‍, അമാത്യന്മാര്‍, ഹനുമാന്‍, സുഗ്രീവന്‍, അംഗദന്‍ തുടങ്ങി കിഷ്ക്കിന്ധയില്‍ നിന്ന് എത്തിയ വാനര സംഘം, ലങ്കയില്‍ നിന്നു വന്ന വിഭീഷണനും പരിവാരങ്ങളും, അയോദ്ധ്യയിലെ പൌരന്മാര്‍ എന്നിങ്ങനെ നിരവധി പേരുടെ മുന്നിലേക്ക് സംഘം എത്തിച്ചേര്‍ന്നു.


'' എല്ലാവരും അകത്തേക്ക് വരുവിന്‍ '' സ്വീകരിക്കാന്‍ ചെന്നതാണ്.


'' വരട്ടെ '' ജ്യേഷ്ഠത്തി പറഞ്ഞു '' അതിനു മുമ്പ് ചിലത് ചെയ്യാനുണ്ട് ''. അവര്‍ അരികിലുള്ള മക്കളെ മുന്നിലേക്ക് നീക്കി.


'' നിങ്ങളെ അമ്മ നിങ്ങളുടെ പിതാവിനെ ഏല്‍പ്പിക്കുകയാണ്. രണ്ടാളും അദ്ദേഹത്തിന്‍റെ അടുത്തേക്ക് ചെല്ലുവിന്‍ ''. കുട്ടികള്‍ ജ്യേഷ്ഠനെ സമീപിച്ചു. അദ്ദേഹം അവരെ ആശ്ലേഷിക്കുന്നതു കണ്ടിട്ട് കണ്ണ് നിറഞ്ഞു.


'' ജ്യേഷ്ഠത്തി വരൂ. എല്ലാവരും കാത്തിരിക്കുകയാണ് '' സ്നേഹപൂര്‍വ്വം ക്ഷണിച്ചതാണ്.


'' ആരെ? എന്നേയോ. വനത്തില്‍ ഉപേക്ഷിക്കപ്പെട്ടവളല്ലേ ഞാന്‍. ആര്‍ക്കാണ് എന്നെ കാണണമെന്ന് ആഗ്രഹമുള്ളത്. കഴിഞ്ഞ ഒരു വ്യാഴവട്ട കാലത്തിനിടയ്ക്ക് അവരെയൊന്നും കണ്ടില്ലല്ലോ. ഞാന്‍ പതിതയാണെന്ന് അയോദ്ധ്യയിലെ ചില ജനങ്ങള്‍ക്ക് തോന്നിയിരിക്കാം. എന്നാല്‍ അങ്ങിനെയല്ല എന്ന് ബോദ്ധ്യമുള്ളവര്‍ എന്താ ചെയ്തത്. എന്തിന് എന്‍റെ പിതാവു പോലും ഒരിക്കലും എന്നെ അന്വേഷിച്ചില്ലല്ലോ ''.



'' അതിനുള്ള കാരണം നിനക്ക് അറിവുള്ളതാണല്ലോ '' ജനകന്‍ പറഞ്ഞു '' ജനഹിതം മാനിക്കണ്ടേ. രാജവംശത്തിന്‍റെ സല്‍പ്പേര് നില നിര്‍ത്തണ്ടേ ''.

'' അപ്പോള്‍ അത്രയേ ഉള്ളു എന്നോടുള്ള സ്നേഹം. അതിലും വലുതായി നിങ്ങള്‍ക്കൊക്കെ മറ്റു പലതും ഉണ്ട്. എന്നെങ്കിലും എന്നെ അന്വേഷിച്ച് ആരെങ്കിലും എത്തുമെന്ന് കരുതിയിരുന്നു. ലക്ഷ്മണകുമാരനോടൊപ്പം തേരില്‍ വന്ന് ഇറങ്ങിയ സ്ഥലത്ത് ചെന്ന് ചിലപ്പോഴൊക്കെ ദൂരേക്ക് നോക്കി നില്‍ക്കും, ആരെങ്കിലും വരുന്നുണ്ടോ എന്ന് അറിയാനായിട്ട്. കരിയിലകള്‍ ഇളകുന്ന ശബ്ദം കേട്ടാല്‍ പര്‍ണ്ണശാലയ്ക്ക് പുറത്തേക്ക് ഓടും, എന്നെ കാണാന്‍ എത്തുന്ന ബന്ധുക്കളെ സ്വീകരിക്കാന്‍. ഞാനൊരു വിഡ്ഢി. പ്രതിമയാണെങ്കില്‍പോലും യാഗത്തില്‍ എനിക്കു പകരം
വെക്കാന്‍ ഒന്നിനെ കണ്ടെത്തിയല്ലോ. ഇനി എനിക്ക് ഇവിടെ എന്തു സ്ഥാനം ''.



ആര്‍ക്കും ഒന്നും പറയാനില്ല. ജ്യേഷ്ഠത്തി പറഞ്ഞത് മുഴുവന്‍ ശരിയാണ്.


'' കഴിഞ്ഞത് കഴിഞ്ഞില്ലേ. ഇനി അതിനെക്കുറിച്ച് ചിന്തിക്കേണ്ടാ '' പിന്നില്‍ നിന്ന് ആരോപറയുന്നത് കേട്ടു. മുനിമാര്‍ ആരെങ്കിലുമാവണം.


'' അതെ. കഴിഞ്ഞതെല്ലാം കഴിഞ്ഞു. പ്രതീക്ഷിക്കാന്‍ ഒന്നുമില്ലാത്ത അനാഥ എന്ന അവസ്ഥ ഇവിടെ അവസാനിക്കുകയാണ് ''. വിഷമം പറഞ്ഞു തീര്‍ത്ത് മക്കളോടൊപ്പം അവര്‍ വരികയാണെന്നാണ് ആ വാക്കുകള്‍ കേട്ടപ്പോള്‍ തോന്നിയത്. പക്ഷെ അതല്ല ഉണ്ടായത്.


'' ഇനി ഒരു പരീക്ഷണത്തിന്ന് ഞാനില്ല '' അവര്‍ കുനിഞ്ഞ് ഭൂമിയെ സ്പര്‍ശിച്ചു '' അമ്മേ, ഭൂമിദേവി. എന്നോട് കരുണയുണ്ടെങ്കില്‍ ഈ നിമിഷം എന്നെ സ്വീകരിക്കണം ''.


വല്ലാത്തൊരു മുരള്‍ച്ച ഭൂമിക്കടിയില്‍ നിന്ന് ഉയര്‍ന്നു. പെട്ടെന്ന് ഭൂമി പിളര്‍ന്നു. കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം ചുറ്റിലും പരന്നു. അതില്‍ നിന്ന് ദിവ്യാലങ്കാരത്തോടെ ഒരു സ്ത്രീരൂപം ഉരുത്തിരിഞ്ഞു. ജ്യേഷ്ഠത്തിയുടെ കയ്യും പിടിച്ച് അവര്‍ ആ ഗര്‍ത്തത്തില്‍ മറഞ്ഞു. ഒരു അടയാളം പോലും ബാക്കി വെക്കാതെ ഭൂമി പഴയ മട്ടിലായി. കൂട്ടക്കരച്ചില്‍ ഉയര്‍ന്നു.


ഓര്‍ക്കുംതോറും സങ്കടം പെരുകുകയാണ്. ജ്യേഷ്ഠത്തിയുടെ അന്തര്‍ദ്ധാനം ഒരു മുറിവായി എന്നും
അവശേഷിക്കും.


'' ഊര്‍മ്മിള രാജകുമാരി അന്വേഷിക്കുന്നതായി തോഴി വന്നു പറഞ്ഞു '' തിരിഞ്ഞു നോക്കീയപ്പോള്‍ ഒരു സേവകനാണ്. മെല്ലെ അന്തപ്പുരത്തിലേക്ക് നടന്നു.


'' വാതില്‍ക്കല്‍ വെറുതെ നില്‍ക്കുകയാണെന്ന് കേട്ടു '' ഊര്‍മ്മിള പറഞ്ഞു.


'' ഓരോന്ന് ആലോചിച്ച് അങ്ങിനെ നിന്നു ''.


'' എന്തിനെക്കുറിച്ചാണെന്ന് എനിക്ക് ഊഹിക്കാനാവും. മാസം രണ്ട് കഴിഞ്ഞില്ലേ. ഇനിയും അത് ആലോചിച്ചു നടക്കണോ ''.


'' മറക്കാന്‍ കഴിയുന്നില്ല ''.


'' മറന്നല്ലേ പറ്റു ''.


'' ഒക്കെ ഒരുവിധം ശരിയായതാണ്. അപ്പോഴാണ് ജ്യേഷ്ഠത്തി പെട്ടെന്ന് എല്ലാം അവസാനിപ്പിച്ചത്. ജ്യേഷ്ഠന് ഒരു അവസരം കൊടുക്കായിരുന്നു. ഭാര്യയും മക്കളുമൊത്തുള്ള ജീവിതം വേണമെന്ന് അദ്ദേഹത്തിന്ന് ആഗ്രഹം കാണില്ലേ ''.


'' അത് ഒരു വശം. ജ്യേഷ്ഠത്തിയുടെ ഭാഗത്തു നിന്ന് ചിന്തിച്ചാലോ. അഗ്നിയില്‍ ചാടി കളങ്കമില്ലെന്ന് തെളിയിച്ചിട്ടും പിന്നീട് അതേ കുറ്റത്തിന്ന് അവരെ പരിത്യജിച്ചത് ശരിയാണെന്ന് പറയാനാവുമോ. കളങ്കപ്പെട്ട അഹല്യക്ക് ജ്യേഷ്ഠന്‍ പാപമോക്ഷം നല്‍കിയില്ലേ. സ്വന്തം പത്നിയുടെ കാര്യത്തില്‍ ആ സമീപനം എടുത്തില്ലല്ലോ ''.


'' ജ്യേഷ്ഠന്‍ രാജാവല്ലേ. പ്രജാതാല്‍പ്പര്യത്തിനല്ലേ മുന്‍തൂക്കം വേണ്ടത് ''.


'' അല്ല എന്ന് ഞാന്‍ പറയില്ല. പക്ഷെ പതിവ്രതയായ സ്ത്രീക്ക് സ്വന്തം ചാരിത്ര്യത്തെ ആര് ചോദ്യം ചെയ്താലും അത് സഹിക്കാനാവില്ല ''.


'' എന്തായാലും ഈ ദുഃഖം ഒരു കാലത്തും തീരില്ല ''.


'' അങ്ങിനെയൊന്നും കരുതരുത്. തടാകത്തില്‍ ഒരു കുടം പാല് ഒഴിച്ചാല്‍ കുറേശ്ശയായി അത് അലിഞ്ഞലിഞ്ഞ് ഇല്ലാതാവുന്നതുപോലെ ഏത് ദുഖവും ക്രമേണ ഇല്ലാതാവും ''.


ലക്ഷ്മണന്‍ പത്നിയുടെ മുഖത്തേക്ക് നോക്കി. ആശ്വാസം പകരുന്ന ഒരു പുഞ്ചിരി അവിടെ കണ്ടു.

Monday, August 13, 2012

നിഴലായ് എന്നുമൊപ്പം - അദ്ധ്യായം - 30.

പൂവിതള്‍ - 30.

'' അശ്വമേധയാഗത്തിലെ ഒരു പ്രധാന ഘടകം യാഗാശ്വമാണ് '' വസിഷ്ഠ മഹര്‍ഷി സുഗ്രീവാദികളെ പറഞ്ഞു മനസ്സിലാക്കുകയാണ് '' യാഗാശ്വത്തിനെ സ്വതന്ത്രമായി സഞ്ചരിക്കാന്‍ വിടും. അത് കടന്നു പോകുന്ന ഇടങ്ങളിലെ രാജാക്കന്മാര്‍ യാഗം ചെയ്യുന്ന രാജാവിന്‍റെ മേല്‍ക്കോയ്മ അംഗീകരിച്ചതായി കണക്കാക്കും. അതിന് തയ്യാറല്ലാത്തവര്‍ കുതിരയെ പിടിച്ചു കെട്ടും. അതോടെ രണ്ടു രാജ്യങ്ങളും തമ്മില്‍ യുദ്ധമാവും. അതിനാല്‍ എല്ലാവരും തന്‍റെ മേല്‍ക്കോയ്മ അംഗീകരിക്കുമെന്ന ഉറപ്പുള്ളവര്‍ മാത്രമേ അശ്വമേധത്തിന്ന് ഒരുങ്ങുകയുള്ളു ''.


'' യാഗാശ്വമാണെന്ന് എങ്ങിനെയാണ് ആളുകള്‍ അറിയുക '' വിഭീഷണന്‍ സംശയം ചോദിച്ചു.


'' യാഗാശ്വത്തിന്‍റെ കഴുത്തിലെ സ്വര്‍ണ്ണമാലയില്‍ ഒരു സ്വര്‍ണ്ണത്തകിട് കോര്‍ത്തിട്ടുണ്ടാവും. യാഗം നടത്തുന്ന രാജാവിന്‍റെ പേര് ആ തകിടില്‍ ആലേഖനം ചെയ്തിട്ടുണ്ടാവും. കൂടാതെ യാഗാശ്വത്തെ തടയുന്നവരെ ശത്രുവായി കണക്കാക്കുമെന്ന മുന്നറിയിപ്പും അതിലുണ്ടാവും ''.


അശ്വമേധയാഗം നടത്തുന്നതിനെ സംബന്ധിച്ച് ആലോചിക്കാന്‍ കൂടിയതാണ് എല്ലാവരും. സീതയെ ത്യജിച്ചതിന്നു ശേഷം ഉറക്കത്തിലാണ്ട അയോദ്ധ്യ ആലസ്യം തീര്‍ന്ന് എഴുന്നേറ്റ സമയമാണ്.


'' യാഗാശ്വത്തെ ശത്രുഘനും പരിവാരങ്ങളും അനുഗമിക്കട്ടെ. അവര്‍ക്ക് സഹായം വേണ്ട ഘട്ടത്തില്‍ ഹനുമാന്‍ ഉണ്ടാവണം '' ശ്രീരാമന്‍ കല്‍പ്പിച്ചു '' എന്നിട്ടും പോരെങ്കില്‍ ലക്ഷ്മണന്‍ എത്തും. അതിനു ശേഷം ഭരതനും ഒടുവില്‍ ഞാനും ഉണ്ടാവും ''.


'' അതിന്‍റെയൊന്നും ആവശ്യം ഉണ്ടാവുകയില്ല '' സുഗ്രീവന്‍ പറഞ്ഞു '' ശ്രീരാമന്‍റെ യാഗാശ്വമാണ് എന്ന് അറിയുന്ന ആരും അതിനെ തടയാന്‍ മുതിരുകയില്ല ''.


'' യാഗശാല, യാഗത്തില്‍ സംബന്ധിക്കാനെത്തുന്ന രാജാക്കന്മാര്‍ക്ക് താമസിക്കാനുള്ള വസതികള്‍ എന്നിവ ഭരതന്‍റെ മേല്‍നോട്ടത്തില്‍ നിര്‍മ്മിക്കട്ടെ '' ശ്രീരാമന്‍ ആ ചുമതലയും ഏല്‍പ്പിച്ചു.


യാഗാശ്വം പുറപ്പെട്ടു. കുതിരയുടെ കുറച്ചു പുറകിലായി നാലോ അഞ്ചോ അനുചരന്മാര്‍ നടക്കും. ശത്രുഘ്നനും മറ്റുള്ളവരും എവിടെയെങ്കിലും തങ്ങും. കുറെ നേരം കഴിയുമ്പോള്‍ ശത്രുഘ്നന്‍റെ രഥം പുറപ്പെടും. കൂടെയുള്ളവര്‍ ഒപ്പം പോരും. അശ്വത്തിന്‍റെ അടുത്തെത്തിയാല്‍ വീണ്ടും വിശ്രമം. ഒരു തടസ്സവുമില്ലാതെ യാത്ര നിര്‍വിഘ്നം തുടര്‍ന്നു.


താപസകുമാരന്മാരെന്ന് തോന്നിക്കുന്ന രണ്ടു ബാലന്മാര്‍ യാഗാശ്വത്തെ പിടിച്ചു കെട്ടിയതും ചോദ്യം ചെയ്യാന്‍ ചെന്ന പരിചാരകരെ എതിര്‍ത്തു തോല്‍പ്പിച്ചതും അവരോട് പോരിനിറങ്ങിയ ശത്രുഘ്നന്‍ ശസ്ത്ര പ്രയോഗമേറ്റ് ബോധരഹിതനായതും അറിഞ്ഞ ഉടനെ ഹനുമാന്‍ പുറപ്പെട്ടു.


സാധാരണ ബാലന്മാര്‍ക്ക് ചെയ്യാനാവുന്ന കാര്യമല്ല താപസ കുമാരന്മാര്‍ ചെയ്തത് എന്ന് ഹനുമാന്‍ ഓര്‍ത്തു. യുദ്ധത്തില്‍ അവരെ തോല്‍പ്പിക്കാനാവും. അത് കൂടാതെ കഴിക്കണം. കുട്ടികളോട് യുദ്ധം ചെയ്തു എന്ന ദുഷ്പേര് ഉണ്ടാവാനിടയുണ്ട്.


വിചാരിച്ച മട്ടിലല്ല കാര്യങ്ങള്‍. കുതിരയെ അനുഗമിച്ച മിക്കവരും മരിച്ചിരിക്കുന്നു. ഒരുപാട്പേര്‍ക്ക് മുറിവ് പറ്റിയിട്ടുണ്ട്. ശത്രുഘ്ന കുമാരന് ഇനിയും ബോധം തെളിഞ്ഞിട്ടില്ല. എന്താണ് ചെയ്യേണ്ടത്. ആദ്യം മുനികുമാരന്മാരെ കണ്ടെത്തണം. കുറച്ചകലെ മരച്ചുവട്ടില്‍ രണ്ടു ബാലന്മാര്‍ കളിക്കുന്നുണ്ട്. തീരെ ചെറിയ കുട്ടികളാണവര്‍. കഷ്ടിച്ച് പത്തോ പന്ത്രണ്ടോ വയസ്സ് കാണും. അവരോട് ചോദിക്കാം.


അടുത്തു ചെന്നതും കുട്ടികള്‍ കളി നിര്‍ത്തി. അവരുടെ മുഖത്തേക്ക് ഒന്ന് നോക്കിയതേയുള്ളു. ഒരു മിന്നല്‍പിണര്‍ ശരീരത്തിലൂടെ കടന്നുപോയതുപോലെ. ശ്രീരാമദേവന്‍ ബാലകന്മാരുടെ രൂപത്തില്‍ മുന്നിലെത്തിയതാണോ. ദൈവമേ ഇങ്ങിനേയും സാമ്യം ഉണ്ടാവുമോ.


കുട്ടികളെ വേദനിപ്പിക്കില്ല എന്നുറപ്പിച്ചു. പക്ഷെ ഇവരുമായി ചെറുതായി പോരാടണം. എന്നാലേ തോറ്റുകൊടുക്കാനാവൂ.


'' ആരാണ് യാഗാശ്വത്തെ പിടിച്ചു കെട്ടിയത് '' ഗൌരവത്തിലാണ് ചോദിച്ചത്.


'' ഞങ്ങള്‍ തന്നെ '' കൂസലില്ലാത്ത മറുപടി.


'' അശ്വത്തിന്‍റെ കഴുത്തിലുള്ള ലിഖിതം കണ്ടില്ലേ. അതിനെ പിടിച്ചു കെട്ടുന്നവര്‍ മഹാരാജാവിന്‍റെ ശത്രുക്കളാണ്. വേഗം അഴിച്ചു വിടിന്‍. അല്ലെങ്കില്‍ പ്രത്യാഘാതം നേരിടാന്‍ ഒരുങ്ങി കൊള്ളുക ''.


'' ഞങ്ങള്‍ എന്തിനും തയ്യാര്‍ '' കുട്ടികള്‍ വില്ലെടുത്തു കഴിഞ്ഞു. ഇവരെ ഒന്ന് പ്രകോപിപ്പിക്കണം. എന്നാലേ ഉദ്ദേശിച്ച കാര്യം നടക്കൂ. വലിയൊരു വൃക്ഷം പിഴുതെടുത്തു. അത് പൊങ്ങുന്നതിന്ന് മുമ്പ് വില്ലിന്‍റെ ഞാണ്‍ വലിഞ്ഞു മുറുകി. മനസ്സില്‍ ശ്രീരാമനെ ധ്യാനിച്ചു. പറന്നെത്തിയ ബാണം
പാശമായി മാറി. ബന്ധനസ്ഥനായി നില്‍ക്കുമ്പോള്‍ ഉള്ളില്‍ ആഹ്ലാദം നിറയുകയായി.


കൂടെ വന്നവര്‍ രാജധാനിയിലേക്ക് വിവരം അറിയിക്കാന്‍ ഓടി. കുട്ടികള്‍ കളി നിര്‍ത്തി.


'' നമുക്ക് ചെന്ന് അമ്മയോടു വിവരം പറയാം '' ഇരുവരും നടന്നകന്നു. ഇതുതന്നെയാണ് വേണ്ടത്. മോഹിച്ച മുഹൂര്‍ത്തം ആവാറായി. സീതാദേവി ഇപ്പോഴെത്തും.


പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. മക്കളോടൊപ്പം അവര്‍ വരികയാണ്.


'' അയ്യോ, ഹനുമാനല്ലേ ഇത് '' അവര്‍ തലയില്‍ കൈവെച്ചു '' അവിവേകം കാട്ടിയതിന് ഭവാന്‍ എന്‍റെ മക്കളോട് പൊറുക്കണേ ''.


'' എനിക്ക് കുട്ടികളെ കണ്ടതും മനസ്സിലായി '' ചിരിച്ചുകൊണ്ട് പറഞ്ഞു.


'' കുമാരന്മാരേ, സമുദ്രം ചാടികടന്ന് ലങ്കയിലെത്തി തടവിലായ എന്നെ ആശ്വസിപ്പിച്ച ഹനുമാനെപ്പറ്റി അമ്മ പറയാറില്ലേ. ഇദ്ദേഹമാണ് അത്. വേഗം കെട്ടഴിച്ചു വിടിന്‍ ''.


'' വേണ്ടാ. ഒരു പാശത്തിനും എന്നെ ബന്ധിക്കാനാവില്ല. അത് എപ്പോഴേ അഴിഞ്ഞു ''. മുഖത്ത് വെള്ളം തളിച്ചതോടെ ശത്രുഘ്നന്‍ എഴുന്നേറ്റു.


വാത്മീകി മഹര്‍ഷി ശിഷ്യരോടൊപ്പം എത്തി. ലക്ഷ്മണകുമാരന്‍ കൂടി എത്തിയതോടെ സന്തോഷം നിറഞ്ഞ സമാഗമവേദിയായി ആശ്രമ പരിസരം മാറി.


'' എല്ലാവരും യാഗത്തിനെത്തണം '' ലക്ഷ്മണന്‍ വാത്മീകിയോട് പറഞ്ഞു.


'' യാഗത്തിന് രാജാവിനോടൊപ്പം പട്ടമഹിഷി ഇരിക്കേണ്ടതല്ലേ '' സീത ചോദിച്ചു.


'' ജ്യേഷ്ഠത്തിയുടെ സ്വര്‍ണ്ണപ്രതിമ അതിനായി നിര്‍മ്മിച്ചിട്ടുണ്ട് ''.


'' അത് നന്നായി. എനിക്കു പകരം എന്‍റെ പ്രതിമയെങ്കിലുമുണ്ടല്ലോ. എങ്കിലും ഞാന്‍ വരാം. എന്‍റെ കൈവശം അദ്ദേഹത്തിനെ ഏല്‍പ്പിക്കാന്‍ രണ്ട് മുത്തുകളുണ്ട്. അതുമായി ഞാന്‍ എത്തും ''.


യാഗാശ്വത്തിനെ കുട്ടികള്‍ അഴിച്ചു വിട്ടു. ലക്ഷ്മണനും ശത്രുഘ്നനും കുട്ടികളെ ഗാഢമായി ആശ്ലേഷിച്ചു. കുതിര നടന്നു നീങ്ങി. പുറകെ എല്ലാവരും നടന്നു.

Sunday, August 12, 2012

നിഴലായ് എന്നുമൊപ്പം - അദ്ധ്യായം - 29.

പൂവിതള്‍ - 29.

സുമന്ത്രരുടെ കയ്യിലെ ചമ്മട്ടി വായുവില്‍ പുളഞ്ഞുലഞ്ഞു. കുതിരകള്‍ ഓട്ടം തുടങ്ങി. ലക്ഷ്മണന്‍ തിരിഞ്ഞു നോക്കി. അകന്നുപോവുന്ന രഥത്തിനേയും നോക്കിക്കൊണ്ട് ജനാലയുടെ അരികിലായി ജ്യേഷ്ഠന്‍ നില്‍ക്കുകയാണ്. അദ്ദേഹത്തിന്‍റെ മനസ്സിലെ നീറ്റല്‍ ആരും അറിയുന്നില്ല. സംഭവിക്കാന്‍പോവുന്ന ദുര്യോഗം അറിയാതെ ജ്യേഷ്ഠത്തി ആഹ്ലാദത്തോടെ പുറകിലിരിക്കുന്നുണ്ട്. ജ്യേഷ്ഠന്‍റെ ജീവിതത്തില്‍ നിന്ന് സന്തോഷം എന്നെന്നേക്കുമായി പടിയിറങ്ങുന്നു. എന്തൊരു ദുര്യോഗമാണിത്.


രഥത്തിന്‍റെ ചക്രങ്ങള്‍ മുന്നോട്ട് ഉരുളുന്നതിനോടൊപ്പം മനസ്സ് പുറകിലേക്ക് കുതിക്കുന്നു. ലങ്കയില്‍നിന്ന് പോന്നശേഷം ഇന്നലെവരെ ദുഖം എന്താണെന്ന് അറിഞ്ഞിട്ടില്ല. എത്ര ആര്‍ഭാടത്തോടെയാണ് ജ്യേഷ്ഠന്‍റെ കിരീടധാരണം നടന്നത്. ദേവന്മാരും ഋഷീശ്വരന്മാരും ഒട്ടനവധി രാജാക്കന്മാരും ഒത്തു ചേര്‍ന്ന ആ മഹോത്സവം ഓര്‍മ്മയിലെ ഏറ്റവും തിളക്കമുള്ള ഏടാണ്.


ലഭിച്ച പാരിതോഷകങ്ങള്‍ക്കും കൊടുത്ത ദാനങ്ങള്‍ക്കും കണക്കില്ല. സര്‍വ്വാഭരണ വിഭൂഷിതയായി ജ്യേഷ്ഠന്ന് സമീപം ഉപവിഷ്ഠയായിരുന്ന ആള്‍ ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട് അനാഥയാവാന്‍ പോവുന്നു. എല്ലാം ഏതോ ദുരാത്മാവിന്‍റെ ദുഷിച്ച വാക്കുകളുടെ ഫലം.


പ്രജകളുടെ ക്ഷേമം മാത്രമേ ജ്യേഷ്ഠന്‍ കണക്കിലെടുത്തുള്ളു. ആര്‍ക്കെങ്കിലും പരാതി പറയാനുള്ള അവസരം ഉണ്ടായിട്ടില്ല. പ്രകൃതി ക്ഷോഭങ്ങള്‍ അയോദ്ധ്യയെ ബാധിച്ചില്ല. ഐശ്വര്യം കുമിഞ്ഞു കൂടി. ഭരണം ജ്യേഷ്ഠന് നേടിക്കൊടുത്തത് സല്‍കീര്‍ത്തി മാത്രം. രാജാവിനെപ്പറ്റിയും ഭരണത്തെപ്പറ്റിയും ജനങ്ങള്‍ക്കുള്ള അഭിപ്രായം രഹസ്യമായി അറിയുന്നതിന്ന് ചാരന്മാരെ നിയോഗിച്ചിരുന്നു. അവരില്‍ ഒരുവന്‍ കഴിഞ്ഞ ദിവസം പറഞ്ഞ വിവരമാണ് ജ്യേഷ്ഠനെ ഇത്തരത്തിലൊരു തീരുമാനം എടുക്കാന്‍ നിര്‍ബ്ബന്ധിതനാക്കിയത്.


ചാരന്മാരുമായുള്ള രഹസ്യ സംഭാഷണം കഴിഞ്ഞ ശേഷം ജ്യേഷ്ഠന്‍ വിഷാദത്തോടെ കാണപ്പെട്ടു. എന്തു ചോദിച്ചാലും '' ഒന്നുമില്ല '' എന്ന മറുപടി മാത്രം. വൈകുന്നേരം സ്വകാര്യം പറയാനുണ്ടെന്ന് പറഞ്ഞു വിളിച്ചപ്പോള്‍ എന്താണെന്ന് അറിഞ്ഞില്ല.


'' സീത ഗര്‍ഭിണിയാണല്ലോ. ഈ സമയത്ത് തോന്നുന്ന മോഹങ്ങള്‍ സാധിപ്പിച്ചു കൊടുക്കേണ്ടതാണ്. വാത്മീകി മഹര്‍ഷിയുടെ ആശ്രമത്തില്‍ ചെന്ന് അവിടുത്തെ അന്തേവാസികളെ കാണണമെന്ന് സീത ആഗ്രഹം പറയുകയുണ്ടായി ''.


'' അതിനെന്താ. നാളെത്തന്നെ കൊണ്ടുപോയി കാണിച്ചു വരാം '' മറുപടി പറഞ്ഞു.


'' അതാണ് പറയാനൊരുങ്ങുന്നത്. സീതയെ അവിടെ എത്തിച്ചാല്‍ മതി. തിരിച്ച് ഇങ്ങോട്ട് കൊണ്ടു വരേണ്ടതില്ല ''.


'' എന്താ ഈ പറയുന്നത് '' ജ്യേഷ്ഠന്‍ പറഞ്ഞത് ഉള്‍ക്കൊള്ളാനായില്ല.


'' ഞാന്‍ സീതയെ ഉപേക്ഷിക്കുകയാണ് '' മുഖത്ത് നോക്കാതെയാണ് ജ്യേഷ്ഠന്‍ അതു പറഞ്ഞത്.


'' അതിന് ജ്യേഷ്ഠത്തി എന്തു തെറ്റാണ് ചെയ്തത് '' ജ്യേഷ്ഠനെ ചോദ്യം ചെയ്യുന്ന പതിവില്ല, എന്നും അനുസരിച്ചിട്ടേയുള്ളു. എന്നിട്ടും ചോദിക്കാതിരിക്കാനായില്ല.


'' സീത ഒരു തെറ്റും ചെയ്തിട്ടില്ല ''.


'' പിന്നെന്തിനാ ഈ തീരുമാനം ''.


രാവണന്‍ കട്ടുകൊണ്ടുപോയ സീതയെ സ്വീകരിച്ച ശ്രീരാമനെപ്പോലെ നിന്നെ സ്വീകരിക്കുകയില്ല എന്ന് വൈകി വീട്ടിലെത്തിയ ഭാര്യയോട് ഒരു രജകന്‍ പറഞ്ഞതായി ചാരന്മാര്‍ ഇന്ന് ജ്യേഷ്ഠനെ അറിയിച്ചുവത്രേ.


'' ആരായാലും അവനെ വധിക്കുന്നുണ്ട് '' എന്നും പറഞ്ഞ് ഇറങ്ങാനൊരുങ്ങിയതാണ്. പക്ഷെ ജ്യേഷ്ഠന്‍ തടഞ്ഞു.


'' അതു വേണ്ടാ. അവനെ കൊന്നിട്ട് എന്താ കാര്യം. ആയിരം കുടങ്ങളുടെ വായ അടച്ചു കെട്ടാം, ഒരു മനുഷ്യന്‍റെ വായ കെട്ടാനാവില്ല എന്നു കേട്ടിട്ടില്ലേ. അവനെ വധിച്ചാല്‍ മനുഷ്യര്‍ക്ക് പറഞ്ഞു നടക്കാന്‍ മറ്റൊരു വാര്‍ത്തയാവും.രാജപത്നിയുടെ നടപടിദൂഷ്യം പറഞ്ഞതിന് ഒരു സാധുവിനെ അനുജനെ ക്കൊണ്ട് കൊല്ലിച്ചു എന്നതാവും ആ വാര്‍ത്ത ''.


'' അപ്പോള്‍ ജ്യേഷ്ഠന് വിഷമം ഒന്നും തോന്നുന്നില്ലേ ''.


'' എന്‍റെ ഹൃദയം പറിഞ്ഞു പോരുന്ന വേദനയുണ്ട്. പക്ഷെ എന്തു ചെയ്യാനാണ്. ഒരു ഭരണാധിപന് ഇഷ്ടാനിഷ്ടങ്ങളില്ല, സുഖദുഖങ്ങളുമില്ല. ഭരിക്കപ്പെടുന്നവര്‍ എന്ത് കാംക്ഷിക്കുന്നു എന്നത് മാത്രമേ ചിന്തിക്കാനുള്ളു. ഭാര്യയെ മാത്രമല്ല, കൂടപ്പിറപ്പുകളേയും എന്തിന് പെറ്റമ്മയെപോലും ത്യജിക്കാന്‍ ഭരണാധിപന്‍ സന്നദ്ധനായിരിക്കണം ''.


'' കുമാരാ, എന്താ ഇത്ര വലിയ ആലോചന '' ജ്യേഷ്ഠത്തിയുടെ സ്വരമാണ് '' എത്ര നേരമായി ഞാന്‍ ഓരോന്ന് ചോദിക്കുന്നു. ഒരക്ഷരം മറുപടി പറയാതെ എന്തോ ചിന്തിച്ചിരിപ്പാണല്ലോ ''.


'' ജ്യേഷ്ഠത്തി എന്താ ചോദിച്ചത്. ഞാനൊന്നും കേട്ടില്ലല്ലോ ''.


'' എങ്ങിനെ കേള്‍ക്കും. കുമാരന്‍ ഈ ലോകത്തൊന്നും ആയിരുന്നില്ലല്ലോ. എന്തു പറഞ്ഞാലും ശ്രദ്ധിക്കാത്ത ഭര്‍ത്താവിന്‍റെ കൂടെ കഴിയുന്നതിന്ന് ഊര്‍മ്മിളയെ സമ്മതിക്കണം ''.


വാത്മീകി ആശ്രമത്തിന്‍റെ പരിസരത്തെത്തി. സുമന്ത്രരോട് രഥം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ആശ്രമത്തിലേക്ക് ആര്‍ഭാടത്തോടെ ചെല്ലാന്‍ പാടില്ല.


'' കുമാരന്‍ ഇപ്പോള്‍ തിരിച്ചു പോയി നാളെ വന്നാല്‍ മതി. ഇന്നൊരു ദിവസം ഞാന്‍ ഇവിടെ കഴിഞ്ഞു വരാമെന്ന് ജ്യേഷ്ഠനോട് പറയണം. രാവിലെ പോരുമ്പോള്‍ എനിക്ക് ആര്യപുത്രനെ കാണാനായില്ല ''.


മനസ്സില്‍ അടക്കിവെച്ച സങ്കടം അണപൊട്ടിയൊഴുകി. എത്ര ശ്രമിച്ചിട്ടും തേങ്ങി കരയാതിരിക്കാന്‍ ആയില്ല.


''എന്തിനാ കുമാരന്‍ കരയുന്നത് '' ജ്യേഷ്ഠത്തി പരിഭ്രമിച്ചിട്ടുണ്ട്. ഒരുവിധം കാര്യം ബോദ്ധ്യപ്പെടുത്തി. ഇടിവെട്ടേറ്റ മട്ടില്‍ അവര്‍ നിന്നു. ആ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞു. ഏങ്ങലടികള്‍ ഉച്ചത്തിലായി.


'' അഗ്നിപരീക്ഷ നടത്തി കളങ്കമില്ല എന്ന് ഞാന്‍ തെളിയിച്ചതാണ്. എന്നിട്ടും എന്നെ...'' വിതുമ്പലും വാക്കുകളും ഇടകലര്‍ന്നെത്തി.


'' ജ്യേഷ്ഠനോ ഞങ്ങള്‍ക്കാര്‍ക്കെങ്കിലുമോ അത്തരം ഒരു ശങ്കയില്ല. ലോകാപവാദം ഒഴിവാക്കാന്‍
ഇതല്ലേ മാര്‍ഗ്ഗമുള്ളു ''.


കുറെനേരം അവര്‍ ഓരോന്ന് പറഞ്ഞ് കരയുകയാണ്. ഒടുവില്‍ എന്തോ നിശ്ചയിച്ച് ഉറപ്പിച്ച മട്ടില്‍ അവര്‍ മുഖം തുടച്ചു.


'' ജ്യേഷ്ഠത്തി, ഞാന്‍ എന്താണ് ചെയ്യേണ്ടത് '' അതു കണ്ടപ്പോള്‍ ചോദിച്ചു.


'' കുമാരന്‍ മടങ്ങി പൊയ്ക്കോളൂ, അവിടെ ചെന്നിട്ട് ആര്യപുത്രനോട് ഞാന്‍ പറഞ്ഞതായി ഇത്രയും പറയണം '' അവര്‍ പറഞ്ഞു '' ഭര്‍ത്താവിനെ പിരിഞ്ഞ് ഒരു നാഴിക നേരം പോലും കഴിയാനാവില്ല എന്നു കരുതിയാണ് ഞാന്‍ കാട്ടിലേക്ക് കൂടെ പോയത്. എന്നിട്ടും എനിക്ക് അദ്ദേഹത്തെ പിരിഞ്ഞ് കുറെകാലം കഴിയേണ്ടി വന്നു. അന്നൊക്കെ ഭര്‍ത്താവ് എന്നെങ്കിലും വന്ന് കൂടെ കൊണ്ടുപോകും എന്നൊരു പ്രതീക്ഷയുണ്ടായിരുന്നു. ഞാന്‍ സ്നേഹിക്കുന്ന പുരുഷനെ എന്നെന്നേക്കുമായി എനിക്ക് നഷ്ടപ്പെട്ടുവെന്ന് ഇപ്പോള്‍ അറിയുന്നു. ഇനി ഞാന്‍ ആര്‍ക്കുവേണ്ടി ജീവിക്കണം. ജീവിതം ഇപ്പോള്‍ഇല്ലാതായെങ്കില്‍ എന്ന് ഞാന്‍ ആശിക്കുകയാണ്. പക്ഷെ എന്‍റെ ഗര്‍ഭപാത്രത്തില്‍ അദ്ദേഹത്തിന്‍റെ ബീജം വളരുന്നുണ്ട്. എനിക്ക് അതിനെ പ്രസവിക്കണം, വളര്‍ത്തി വലുതാക്കണം. ശ്രീരാമന് മക്കളില്ല എന്ന കുറവ് ഉണ്ടാവാന്‍ പാടില്ല. അതുകൊണ്ടു മാത്രം സീത ആത്മത്യാഗം ചെയ്യുകയില്ല ''.


'' ജ്യേഷ്ഠത്തി, ഇടയ്ക്കൊക്കെ ആരെങ്കിലും ഇങ്ങോട്ട് ''.


'' വരാമെന്നല്ലേ ? അതു വേണ്ടാ '' പറഞ്ഞത് മുഴുമിക്കുന്നതിന്ന് മുമ്പ് അവര്‍ ഇടപെട്ടു '' ഇവിടെ ഞാന്‍ എങ്ങിനെയെങ്കിലും കഴിഞ്ഞോളാം. എനിക്ക് ആര്യപുത്രനോട് പരിഭവം ഒന്നുമില്ല. മനസ്സില്‍ പോലും ഞാന്‍ അദ്ദേഹത്തെ ശപിക്കുകയില്ല ''.


ആശ്രമത്തിലേക്ക് അവര്‍ നടക്കാന്‍ തുടങ്ങി. കണ്ണുനീര്‍ കാഴ്ചയ്ക്ക് മങ്ങലേല്‍പ്പിക്കുന്നുണ്ട്.


'' എന്താ കുമാരാ '' സുമന്ത്രരാണ്. എന്താണ് പറയേണ്ടത് എന്നറിയില്ല.


'' നമുക്ക് തിരിച്ചു പോവാം '' തിരിഞ്ഞു നോക്കാതെ അദ്ദേഹത്തിന്‍റെ പിന്നാലെ നടന്നു.

Saturday, August 11, 2012

നിഴലായ് എന്നുമൊപ്പം - അദ്ധ്യായം - 28.

പൂവിതള്‍ - 28.

'' നിര്‍ത്തുവിന്‍ '' ആഹ്ലാദാരവങ്ങള്‍ കെട്ടടങ്ങുന്നതിന്ന് മുമ്പ് ശ്രിരാമന്‍ ഇടപെട്ടു '' രാവണന്‍ നമ്മുടെ ശത്രുവായിരുന്നു. പക്ഷെ അദ്ദേഹം നമ്മുടെ മിത്രമായ വിഭീഷണന്‍റെ സഹോദരനാണെന്ന് നമ്മള്‍ ഓര്‍ക്കണം. ബന്ധുജനങ്ങളെല്ലാം മരിച്ച ദുഖത്തിലാണ് അദ്ദേഹം. അമിതമായി ജയ ഘോഷങ്ങള്‍ നമ്മള്‍ നടത്തിക്കൂടാ ''. അതോടെ ശബ്ദകോലാഹലങ്ങല്‍ നിലച്ചു.


'' രാവണന്‍റെ ജഡം ഉചിതമായ രീതിയില്‍ സംസ്ക്ക്കരിക്കണം '' അദ്ദേഹം തുടര്‍ന്നു '' മരണാനന്തര ക്രിയകള്‍ ചെയ്യാന്‍ വിഭീഷണന് വേണ്ടതെല്ലാം ഒരുക്കുക ''.


വസ്ത്രങ്ങളും മാലകളും കൊണ്ട് ശവശരീരം അലങ്കരിച്ചു. ചന്ദനമുട്ടികള്‍കൊണ്ട് ചിതയൊരുക്കി. രാവണന്‍ കത്തിയമര്‍ന്നു.


'' ഒരിക്കലും ഒരു രാജ്യത്ത് ഭരണാധിപന്‍ ഇല്ലാത്ത അവസ്ഥ ഉണ്ടാവരുത്. അതിനാല്‍ എത്രയും പെട്ടെന്ന് വിഭീഷണനെ രാജാവായി അഭിഷേകം ചെയ്യണം ''. ഒരിക്കല്‍ അത് ചെയ്തതല്ലേ എന്ന ശങ്ക എല്ലാവരിലുമുണ്ടായി. ശ്രിരാമന്‍ അത് തിരിച്ചറിഞ്ഞു.


'' സേതു ബന്ധനത്തിന്ന് മുമ്പ് നാം വിഭീഷണന്‍റെ അഭിഷേകം നടത്തിയ കാര്യം നിങ്ങളെല്ലാവരും ഓര്‍ക്കുന്നുണ്ടാവും. അന്ന് രാവണന്‍ ജീവിച്ചിരിപ്പുണ്ടായിരുന്നു എന്ന് അറിയാമല്ലോ. ലങ്കയ്ക്ക് നാഥനില്ലാതായത് ഇപ്പോഴാണ്. ലക്ഷ്മണകുമാരന്‍ അഭിഷേകം നടത്തുന്നതാണ്. അന്നത്തേത് പ്രതീകാത്മകമായ ചടങ്ങായി കരുതിയാല്‍ മതി ''.


ജ്യേഷ്ഠന്‍റെ വാക്കുകള്‍ കേട്ടതും ഒരുക്കങ്ങള്‍ ആരംഭിച്ചു. വാനരന്മാര്‍ അഭിഷേകത്തിന്നു വേണ്ട സാധനങ്ങളുമായി എത്തി. ചടങ്ങുകള്‍ കഴിഞ്ഞതോടെ വിഭീഷണന്‍ ലങ്കാധിപതിയായി. വീണ്ടും
എല്ലാവരും ജ്യേഷ്ടന്‍റെ അടുത്തെത്തി. സുഗ്രീവനെ അദ്ദേഹം ആലിംഗനം ചെയ്തു.


'' ഭവാന്‍റെ സഹായംകൊണ്ട് രാവണനെ വധിക്കാന്‍ കഴിഞ്ഞു. ചെയ്ത സഹായങ്ങള്‍ എന്നും ഞാന്‍ സ്മരിക്കും ''.


'' എന്താണ് ഇനി ചെയ്യേണ്ടത് '' വിഭീഷണന്‍ ചോദിച്ചു.


'' ചെയ്യേണ്ടതായ കടമകളൊക്കെ ചെയ്തു കഴിഞ്ഞു. ഇനി ഹനുമാന്‍ ചെന്ന് രാവണനെ നിഗ്രഹിച്ച വിവരം സീതയെ അറിയിക്കണം. അതുപോലെ വിഭീഷണന്‍ ലങ്കയിലെ സ്ത്രീജനങ്ങളെക്കൊണ്ട് സീതയെ സ്നാനം ചെയ്യിപ്പിച്ച് സുഗന്ധ ലേപനങ്ങള്‍ പുരട്ടി ആടയാഭരണങ്ങള്‍ അണിയിച്ച് ഇങ്ങോട്ട് കൊണ്ടു വരാന്‍ ഏര്‍പ്പാടാക്കണം ''.


'' ആദ്യം ഒരു അഗ്നികുണ്ഡം തയ്യാറാക്കണം '' സീതാദേവി വന്നതും ആവശ്യപ്പെട്ടത് അതാണ്. ഒട്ടും വൈകാതെ അഗ്നികുണ്ഡം ജ്വലിപ്പിച്ചു.


'' ഭര്‍ത്താവിനെയല്ലാതെ അന്യപുരുഷനെ ഞാന്‍ സ്മരിച്ചിട്ടില്ല. ഈ പറഞ്ഞത് സത്യമാണ്. അത് അഗ്നിഭഗവാന്‍ തെളിയിക്കട്ടെ ''. ദൈവങ്ങളെ സ്തുതിച്ച് ഭര്‍ത്താവിനെ കൈകൂപ്പി മൂന്നു തവണ അഗ്നിയെ പ്രദക്ഷിണം വെച്ച് സീത അഗ്നിയിലേക്ക് ഇറങ്ങി. ഭീതിയോടെയാണ് എല്ലാവരും ആ രംഗം നോക്കി കണ്ടത്.


'' കളങ്കരഹിതയാണ് സീതാദേവി. ശങ്കിക്കാതെ അവരെ സ്വീകരിക്കുക '' സീതയുമായി കടന്നു വന്ന അഗ്നിദേവന്‍ അവരെ ശ്രീരാമന്‍റെ കൈകളില്‍ ഏല്‍പ്പിച്ചു.



'' എല്ലാ വിഷമങ്ങളും തീര്‍ന്നു. ഇനി കുറെ ദിവസം എന്‍റെ അതിഥിയായി ലങ്കയില്‍ കഴിഞ്ഞിട്ട് പോകാം '' വിഭീഷണന്‍ ആഗ്രഹം പ്രകടിപ്പിച്ചു.


'' അത് പറ്റില്ല. ഭരതന്‍ ഞങ്ങള്‍ ചെല്ലുന്നതും കാത്ത് ഇരിപ്പാണ്. ഉടനെ പോയേ മതിയാവൂ. മാത്രമല്ല പതിനാല് കൊല്ലത്തിനിടയില്‍ മറ്റൊരു രാജ്യത്തില്‍ എനിക്ക് ചെല്ലാനും പാടില്ല ''.


വിഭീഷണന്‍ മടക്ക യാത്രക്ക് പുഷ്പക വിമാനം വരുത്തി. വിമാനയാത്ര രസകരമായി തോന്നി. താഴെ പിന്നിലേക്ക് ഓടി മറയുന്ന ദൃശ്യങ്ങള്‍ നോക്കി നിന്നു. ജ്യേഷ്ഠന്‍ ഓരോന്നിനെക്കുറിച്ചും പത്നിക്ക് പറഞ്ഞു കൊടുക്കുകയാണ്. ഋഷ്യമൂകാചലവും പഞ്ചവടിയും ചിത്രകൂടവും മിന്നി മറഞ്ഞു. ഏറ്റവും ഒടുവില്‍ അയോധ്യാപുരി കണ്മുന്നിലെത്തി.


ഹനുമാന്‍ നേരത്തെ ചെന്ന് വിവരം നല്‍കിയത് നന്നായി. എല്ലായിടവും നന്നായി അലങ്കരിച്ചിട്ടുണ്ട്. രഥങ്ങളും ആനകളും കുതിരകളും സ്വീകരണത്തിന്ന് മാറ്റു കൂട്ടി. അയോദ്ധ്യയിലെ പൌരന്മാരെല്ലാം സന്നിഹിതരായിട്ടുണ്ട്. ശത്രുഘ്നനോടൊപ്പം ജ്യേഷ്ഠന്‍ ഭരതന്‍ സ്വീകരിക്കാന്‍ കാത്തു നില്‍പ്പാണ്.പരസ്പരം ആലിംഗനം ചെയ്ത ശേഷം ബന്ധുജനങ്ങളെ കാണാന്‍ ചെന്നു. അമ്മമാര്‍ക്ക് പിന്നിലായി തന്നേയും നോക്കി നില്‍ക്കുന്ന ഊര്‍മ്മിളയെ ലക്ഷ്മണന്‍ കണ്ടു.

Friday, August 10, 2012

നിഴലായ് എന്നുമൊപ്പം - അദ്ധ്യായം - 27.

പൂവിതള്‍ - 27.

പൊറുതി മുട്ടിയ രാക്ഷസന്മാര്‍ പോരിനിറങ്ങി. പകല്‍ എരിഞ്ഞടങ്ങിയിട്ടും യുദ്ധം അവസാനിച്ചില്ല. അമ്പും വില്ലും മരവും പാറകഷ്ണങ്ങളും കൈക്കരുത്തിന്ന് വഴി മാറി. ഇടിച്ചും അടിച്ചും കടിച്ചും വലിച്ചും പോര്‍ മുറുകുകയാണ്. നാലഞ്ചു നാഴിക നേരം നീണ്ട പോരിനിടെ ഒട്ടേറെ രാക്ഷസന്മാര്‍ മരിച്ചു വീണു, കുറെ വാനരന്മാരും.


പ്രതികാര ബുദ്ധിയോടെ ഇന്ദ്രജിത്ത് വരുന്നത് ലക്ഷ്മണന്‍ കണ്ടു. ഒളിഞ്ഞു നിന്ന് യുദ്ധം ചെയ്യാന്‍
കേമനാണ് ഇവന്‍. നേരിട്ടു നിന്ന് പൊരുതിയാലല്ലേ വാനരന്മാര്‍ക്ക് വല്ലതും ചെയ്യാനാവൂ. ഇവന്‍റെ കൂടെ വരുന്ന രാക്ഷസന്മാര്‍ക്ക് എളുപ്പത്തില്‍ കപികളെ ദ്രോഹിക്കാനാവും . അതിനു മുമ്പ് സകല എണ്ണത്തേയും ബ്രഹ്മാസ്ത്രം പ്രയോഗിച്ച് ഒറ്റയടിക്ക് സംഹരിക്കണം. ജ്യേഷ്ഠനോട് അനുവാദം ചോദിച്ചിട്ടാവാം അത് ചെയ്യുന്നത്. നേരെ ചെന്ന് വിവരം പറഞ്ഞു.


'' അരുത് കുമാരാ '' ജ്യേഷ്ഠന്‍ പറയുകയാണ് '' യുദ്ധക്കളത്തില്‍ നിന്ന് പേടിച്ചോടുന്നവനേയും, ആയുധം നഷ്ടപ്പെട്ടവരേയും, നേരെ വരാത്തവരേയും, അഭയം തേടി വന്നവരേയും വധിച്ചു കൂടാ ''. ആ മാര്‍ഗ്ഗം അടഞ്ഞു. വെറുതെ പോരും നോക്കി ജ്യേഷ്ഠനോടൊപ്പം നിന്നു.


അന്തപ്പുരത്തേക്ക് ധൃതിയില്‍ മടങ്ങിപ്പോയ ഇന്ദ്രജിത്ത് സീതയുമായി മടങ്ങി വരുന്നത് ഹനുമാന്‍
കണ്ടു.


'' നീ ഒരുത്തി കാരണമാണ് രാക്ഷസകുലത്തിന്ന് ഈ ആപത്തെല്ലാം സംഭവിച്ചത് '' ഇന്ദ്രജിത്ത് ഗര്‍ജ്ജിച്ചു '' അതിനാല്‍ നീ ഇനി ജീവിച്ചിരുന്നു കൂടാ ''. എന്തെങ്കിലും ചെയ്യാന്‍ കഴിയും മുമ്പ് അവന്‍ സീതാദേവിയെ നിഗ്രഹിക്കുന്നത് കാണേണ്ടി വന്നു. വാനരന്മാര്‍ ദുഃഖിതരായി. ആര്‍ക്കു വേണ്ടിയാണോ യുദ്ധം ചെയ്യുന്നത് ആ വ്യക്തി തന്നെ ഇല്ലാതായി . ഇനി യുദ്ധം എന്തിന് ?


ഹനുമാന്‍ തിരക്കിട്ട് രാമലക്ഷ്മണന്മാരെ സമീപിച്ച് വിവരം നല്‍കി. ശ്രീരാമന്‍ ദുഖാര്‍ത്തനായി. ലക്ഷ്മണന്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു. വിഭീഷണനെ തേടി നടന്നു.


'' ഹനുമാന്‍, ഭവാന്‍ പോര്‍ക്കളത്തില്‍ നിന്ന് പിന്‍തിരിഞ്ഞു വരാറുള്ള ആളല്ലോ '' വിഭീഷണന്‍ ചോദിക്കുകയാണ് '' അങ്ങേക്ക് എന്തു പറ്റി ''. സീതാദേവിയുടെ വൃത്താന്തം കേട്ടതും അയാള്‍ പൊട്ടിച്ചിരിക്കുകയാണ്.


'' കഷ്ടം. നിങ്ങളെയെല്ലാം അവന്‍ പറ്റിച്ചു കളഞ്ഞു. ലോകമാതാവായ ദേവിയെ കൊല്ലാന്‍ അവന് കഴിയുമോ. വെറും മായാപ്രകടനമാണ് നിങ്ങള്‍ കണ്ടത് '' അയാള്‍ പറഞ്ഞു '' ഇന്ദ്രജിത്ത് ഒരു പൂജ തുടങ്ങിയിട്ടുണ്ട്. അത് പൂര്‍ത്തീകരിച്ചാല്‍ പിന്നെ അവനെ ആര്‍ക്കും ജയിക്കാനാവില്ല. എല്ലാവരും വേഗം ചെന്ന് പുജയ്ക്ക് വിഘ്നം വരുത്തുക ''. അധികമൊന്നും പ്രയാസപ്പെടാതെ പൂജ മുടക്കാന്‍ സാധിച്ചു. ഇന്ദ്രജിത്ത് കോപിച്ചലറിക്കൊണ്ട് യുദ്ധരംഗത്തെത്തി.


'' എന്‍റെ യുദ്ധ സാമര്‍ത്ഥ്യം രണ്ടു ദിവസം കണ്ടറിഞ്ഞിട്ടും നീ വീണ്ടും പോരിന് വന്നു '' ലക്ഷ്മണ കുമാരനെ നോക്കി അവന്‍ പറയുകയാണ് '' ഇന്ന് ഞാന്‍ നിന്നെ കൊന്ന് വീഴ്ത്തുന്നുണ്ട് ''.


അതോടെ ഏവര്‍ക്കും വാശി കയറി. പടക്കളത്തിലേക്ക് കുതിക്കുന്ന ലക്ഷ്മണകുമാരനോടൊപ്പംചെന്നു. പല ദിവ്യാസ്ത്രങ്ങളും വായുവിലൂടെ അങ്ങോട്ടു മിങ്ങോട്ടും പറന്നു. തേരും കുതിരകളും തേരാളിയും നഷ്ടപ്പെട്ട ഇന്ദ്രജിത്ത് വേറൊരു തേരില്‍ കയറി വരികയാണ്. കുമാരന്‍ ചുവട്ടിലും അവന്‍ മുകളിലും . അത് പാടില്ല. കുമാരനെ തോളിലേറ്റി നടന്നു.


വീണ്ടും യുദ്ധം കനത്തു. രണ്ടു കൂട്ടരും തോല്‍ക്കുന്ന മട്ടില്ല. ദേവകിന്നരഗന്ധര്‍വ്വന്മാര്‍ ആകാശത്ത് യുദ്ധം നിരീക്ഷിച്ചു നില്‍ക്കുകയാണ്. രാവണപുത്രന്‍റെ തല കൊയ്തെടുത്ത് ഒരു ശരം പാഞ്ഞു പോയതോടെ മുകളില്‍ നിന്ന് പുഷ്പങ്ങള്‍ വന്നു വീണു.


അധികം വൈകാതെ രാവണന്‍ പോരിനിറങ്ങി. അവശേഷിച്ച ഏതാനും രാക്ഷസന്മാര്‍ കൂട്ടിനുണ്ട്. ശ്രീരാമചന്ദ്രന്‍റെ ബാണങ്ങള്‍ക്കു മുമ്പില്‍ രാവണന് പിടിച്ചു നില്‍ക്കാനായില്ല. കൂട്ടാളികള്‍ പലരും നഷ്ടപ്പെട്ട് ദേഹം മുഴുവന്‍ മുറിവുമായി അവന്‍ തിരിച്ചു പോയി. ലങ്കാപുരിക്ക് പടിഞ്ഞാറ് സൂര്യന്‍ കടലില്‍ കുളിക്കാനിറങ്ങി. യുദ്ധവിശേഷങ്ങള്‍ പറഞ്ഞു പറഞ്ഞ് കപികള്‍ ഉറക്കത്തിലേക്ക് വീണു.


'' ശുക്രാചാര്യന്‍റെ ഉപദേശമനുസരിച്ച് രാവണന്‍ ഹോമം ചെയ്യുകയാണ്. അത് മുഴുമിക്കുന്നതോടെ ഹോമകുണ്ഡത്തില്‍ നിന്ന് ചാപവും ബാണങ്ങളും അവന് ലഭിക്കും. പിന്നെ ആര്‍ക്കും രാവണനെ തോല്‍പ്പിക്കാനാവില്ല '' താഴേക്ക് ചിതറി വീഴുന്ന സൂര്യ പ്രകാശത്തെ ഭേദിച്ച് മുകളിലേക്ക് ഉയരുന്ന പുക കാണിച്ചുകൊണ്ട് വിഭീഷണന്‍ പറഞ്ഞു.


'' മകന്‍റെ പൂജ മുടക്കിയതുപോലെ രാവണന്‍റെ ഹോമവും മുടക്കാം. അതിനു വേണ്ട ഏര്‍പ്പാടുകള്‍ ഇപ്പോള്‍ത്തന്നെ ചെയ്യാം '' സുഗ്രീവന്‍ കല്‍പ്പന കൊടുക്കാന്‍ ഒരുങ്ങി.


'' സുഗ്രീവാ, അത്ര എളുപ്പമുള്ള കാര്യമല്ല അത് '' വിഭീഷണന്‍ ചൂണ്ടീക്കാട്ടി '' അത്യന്തം രഹസ്യമായ ഒരു സ്ഥലത്ത് ഗുഹയുണ്ടാക്കി അതിലിരുന്നാണ് രാവണന്‍ ഹോമം ചെയ്യുന്നത് ''.


ഹോമം മുടക്കാന്‍ സുഗ്രീവന്‍ മുഴുവന്‍ സൈന്യത്തേയും നിയോഗിച്ചു. വാനരവീരന്മാര്‍ മതിലുകള്‍
പൊളിച്ച് അകത്ത് കയറി. കണ്ണില്‍ കണ്ടവരെ മുഴുവന്‍ അവര്‍ തല്ലി ചതച്ചു. എതിര്‍ത്തവരെ കൊന്നു വീഴ്ത്തി. രാക്ഷസികളുടെ ആര്‍ത്ത നാദം ഉയര്‍ന്നു. ആകെ ബഹള മയം. ഗുഹാമുഖം അടച്ചു വെച്ച കൂറ്റന്‍ പാറ തകര്‍ത്ത് അംഗദന്‍ അകത്ത് കയറി, പുറകെ ഒട്ടേറെ അനുചരന്മാരും.


പൂജാദ്രവ്യങ്ങള്‍ നശിപ്പിച്ചിട്ടും ഹോമകുണ്ഡം തകര്‍ത്തിട്ടും രാവണന്‍ അനങ്ങുന്നില്ല. ശബ്ദം കേട്ട് സ്ഥലത്തെത്തിയ മണ്ഡോദരിയെ കപികള്‍ മര്‍ദ്ദിക്കാന്‍ തുടങ്ങി. അവരുടെ രോദനം കേട്ടതോടെ ഹോമം നിര്‍ത്തിവെച്ച് രാവണന്‍ എഴുന്നേറ്റു. യുദ്ധം ജയിച്ച സന്തോഷമാണ് ഇപ്പോഴുള്ളത് .


ശേഷിച്ച പത്തു പടനായകരും സേനാനികളുമായി രാവണന്‍ പോര്‍ക്കളത്തിലെത്തി. ശ്രീരാമചന്ദ്രനെ ചുമലിലേറ്റി ഹനുമാന്‍ നടന്നു തുടങ്ങി. ഇരു ഭാഗത്തും യോദ്ധാക്കള്‍ നിരന്നതോടെ പോരു തുടങ്ങി. അത്യന്തം ഘോരമായ യുദ്ധമാണ് കാണാന്‍ കഴിയുന്നത്. ഞാണൊലിയും രോദനവും സമ്മിശ്രമായി പരന്നൊഴുകി. യുദ്ധഭൂമിയില്‍ ജദങ്ങള്‍ നിറഞ്ഞു.


രാവണന്‍റെ അസ്ത്രങ്ങളെയെല്ലാം ശ്രീരാമന്‍ ഖണ്ഡിച്ചു വീഴ്ത്തി. രാവണന്‍റെ മേലാസകലം മുറിഞ്ഞു. ലക്ഷ്മണന്‍ അമ്പെയ്ത് ശത്രുവിന്‍റെ തേര് തകര്‍ത്തു. കുതിരകളെ വിഭീഷണന്‍ ഗദകൊണ്ട് അടിച്ചു വീഴ്ത്തി. രോഷാകുലനായ രാവണന്‍ വിഭീഷണനെ കൊല്ലാനൊരുങ്ങിയതും ലക്ഷ്മണന്‍ ഇടപെട്ടു. വിഭീഷണന്നു നേരെ പ്രയോഗിച്ച വേല്‍ ലക്ഷ്മണന്‍റെ മാറില്‍ തറച്ചു. ശ്രീരാമന്‍ അനുജന്‍റെ മാറില്‍ നിന്നും വേല്‍ പറിച്ചെടുത്തു.


'' കുമാരനെ നിങ്ങള്‍ നോക്കി കൊള്‍വിന്‍. ഞാന്‍ യുദ്ധം തുടരുകയാണ് '' എന്നും പറഞ്ഞ് അദ്ദേഹം വീണ്ടും യുദ്ധത്തിനിറങ്ങി.


'' ഹനുമാന്‍ ഒരിക്കല്‍ കൂടി മരുന്നുമായെത്തണം. ലക്ഷ്മണകുമാരനെ രക്ഷിക്കേണ്ടതുണ്ട് '' അംഗദന്‍ പറഞ്ഞതും ഹനുമാന്‍ ആകാശത്തേക്ക് കുതിച്ചുയര്‍ന്നു. ഔഷധം ഫലപ്രാപ്തിയിലെത്തിയതോടെ തിരിച്ചു കൊണ്ടുപോവാന്‍ മറ്റൊരു യാത്ര. ഹനുമാന്‍ തിരിച്ചെത്തുമ്പോഴും യുദ്ധം തുടരുകയാണ്. രാവണന്‍ തേരിലും ശ്രീരാമന്‍ ഭൂമിയിലും ആണെന്നു മാത്രം.


ചുമലില്‍ ഏറ്റാമെന്നു കരുതി നടക്കുമ്പോള്‍ ദിവ്യമായ ഒരു തേര് വരുന്നതു കണ്ടു. ശ്രീരാമദേവന്‍റെ മുന്നില്‍ അത് നിന്നു. സാരഥി അദ്ദേഹത്തോട് എന്തോ പറയുകയാണ്.


'' ഹനുമാന്‍ , ദേവേന്ദ്രന്‍റെ രഥമാണ് ഇത്. ഇദ്ദേഹം മാതലി. രഥത്തിന്‍റെ സാരഥി. ഇനി മുതല്‍ യുദ്ധം ചെയ്യാന്‍ ഈ രഥം ഉപയോഗിക്കാനായി അയച്ചതാണ് '' ശ്രീരാമന്‍ പറഞ്ഞതോടെ പോരിനിറങ്ങി.


രാമബാണമേറ്റ് മുറിഞ്ഞു വീഴുന്ന ശിരസ്സുകള്‍ക്ക് പകരം വീണ്ടും രാക്ഷസന് ശിരസ്സ് ഉണ്ടാവുന്നത് കണ്ടു. ഇങ്ങിനെയാണെങ്കില്‍ ഈ യുദ്ധം എങ്ങിനെ അവസാനിക്കും ?


ഏറെ കഴിഞ്ഞില്ല. സംശയം അസ്ഥാനാത്താക്കിക്കൊണ്ട് ശ്രീരാമ ചാപമായ കോദണ്ഡത്തില്‍ നിന്ന് പുറപ്പെട്ട ബാണങ്ങള്‍ പത്ത് തലകളും മുറിച്ച് രാക്ഷസനെ കൊന്നു വീഴ്ത്തി. പുഷ്പവൃഷ്ടിയും ദുന്ദുഭി നാദവും ജയത്തിന്ന് മിഴിവേകി. സൂര്യന്‍ മറയാന്‍ മടിച്ചു നിന്നു.

Thursday, August 9, 2012

നിഴലായ് എന്നുമൊപ്പം - അദ്ധ്യായം - 26.

പൂവിതള്‍ - 26.

'' ഞാന്‍ പറയുന്നത് ആര്‍ക്കെങ്കിലും കേള്‍ക്കാനാവുന്നുണ്ടോ '' വിഭീഷണന്‍റെ ശബ്ദമാണ് അതെന്ന് ഹനുമാന് മനസ്സിലായി. ആരും ഒന്നും പ്രതികരിക്കുന്നില്ല. എല്ലാവര്‍ക്കും എന്താണ് സംഭവിച്ചത്?


'' ഭവാന്‍ വിഭീഷണനാണോ '' ജാംബവാനാണ് ആ പറയുന്നത് '' മുഖത്തിലൂടെ ചോര ഒലിച്ചിറങ്ങി എനിക്ക് ഒന്നും കാണാനാവുന്നില്ല ''.


'' അതെ. ഞാന്‍ വിഭീഷണനാണ്. ആരെങ്കിലും ജീവനോടെ ഇരിപ്പുണ്ടോ എന്ന് ഞാന്‍ നോക്കി നടക്കുകയാണ് ''. അപ്പോള്‍ മറ്റെല്ലാവരും മരണപ്പെട്ടുവോ എന്ന് ഹനുമാന്‍ ഭയപ്പെട്ടു.


'' അങ്ങേക്ക് ഒന്നും പറ്റിയില്ലല്ലോ '' വീണ്ടും ജാംബവാന്‍റെ ശബ്ദം.


'' യുദ്ധം നടക്കുമ്പോള്‍ ഞാന്‍ ഇവിടെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഇന്ദ്രജിത്ത് ബ്രഹ്മാസ്ത്രം പ്രയോഗിച്ചപ്പോള്‍ എനിക്ക് ഏറ്റില്ല '' വീണ്ടും വിഭീഷണന്‍റെ ശബ്ദം '' നാം ഇനി എന്താ ചെയ്യുക ''.


'' ആദ്യം ഹനുമാന്‍ എവിടെയാണെന്ന് നോക്കൂ ''.


'' രാമലക്ഷ്മണന്മാരേയും സുഗ്രീവന്‍, അംഗദന്‍ തുടങ്ങിയവരേയും അന്വേഷിക്കാതെ ഹനുമാനെ മാത്രം ഭവാന്‍ അന്വേഷിക്കുന്നത് എന്തുകൊണ്ടാണ് ''.


'' മറ്റാരുമില്ലെങ്കിലും ഹനുമാന്‍ ഉണ്ടെങ്കില്‍ മതി, എല്ലാവരുടേയും കുറവ് അദ്ദേഹം പരിഹരിച്ചോളും '' ജാംബവാന്‍ വിശദീകരിക്കുകയാണ് '' എന്നാല്‍ ആരെല്ലാം ഉണ്ടായാലും ഹനുമാന് പകരമാവില്ല ''.


അതു കേട്ടതും എഴുന്നേറ്റു . '' ഞാന്‍ ഹനുമാനാണ്. എന്താണ് ഞാന്‍ ചെയ്യേണ്ടത് '' അവരുടെ അടുത്ത് ചെന്നു ചോദിച്ചു.


'' ബ്രഹ്മാസ്ത്രം ഏറ്റ് രാമലക്ഷ്മണന്മാരും കപികള്‍ എല്ലാവരും മരണപ്പെട്ടു. നമ്മള്‍ മൂന്നുപേര്‍ മാത്രമേ ജീവനോടെയുള്ളു '' വിഭീഷണന്‍ പറഞ്ഞു.


'' ഹനുമാന്‍ , എത്രയും പെട്ടെന്ന് മൃതസഞ്ജീവനി കൊണ്ടു വരണം . എന്നാല്‍ മാത്രമേ നമുക്ക് ഇവരെയൊക്കെ രക്ഷപ്പെടുത്താന്‍ കഴിയൂ '' ജാംബവാന്‍ ആവശ്യപ്പെട്ടു '' ഹിമവാനേയും കടന്ന് കൈലാസ സന്നിധിയിലുള്ള ഋഷഭാദ്രിയില്‍ ചെന്നാലേ അത് ലഭിക്കൂ ''.


മരുന്ന് ലഭിക്കുന്ന ഇടവും പോവാനുള്ള മാര്‍ഗ്ഗവും ജാംബവാന്‍ പറഞ്ഞു തന്നതോടെ ഒറ്റ കുതിപ്പിന് പറന്നു പൊങ്ങി. ഒരു നിമിഷം പോലും പാഴാക്കാനില്ല. എത്രയും പെട്ടെന്ന് മരുന്നുമായി എത്തണം. വെള്ളമേഘങ്ങള്‍ അടുത്തു വന്ന് കുശലം പറയുന്നതൊന്നും ശ്രദ്ധിച്ചതേയില്ല. അതിയായ ദാഹം തോന്നുന്നുണ്ട്. ലക്ഷ്യസ്ഥാനം എത്താറായി. അതുവരെ സഹിച്ചേ മതിയാവു.


പെട്ടെന്ന് കണ്‍മുമ്പില്‍ ഒരു ആശ്രമം എത്തി. ഈ വഴിക്ക് മുമ്പ് പോവുമ്പോഴൊന്നും ഇവിടെ ഒരു ആശ്രമം കണ്ടിട്ടില്ല. ഏതെങ്കിലും ഋഷിവര്യന്‍ പുതുതായി നിര്‍മ്മിച്ചതാവണം ഇത്. അതോ വഴി തെറ്റിയതാണോ ? ഏതായലും ആശ്രമത്തില്‍ ചെന്ന് മഹര്‍ഷിയെ കണ്ടു വന്ദിച്ച് ദാഹം തീര്‍ക്കുന്നതോടൊപ്പം പോവാനുള്ള വഴി അന്വേഷിക്കുകയും ചെയ്യാം.


താപസ ശ്രേഷ്ഠനും ശിഷ്യഗണങ്ങളും ശിവനെ പൂജിക്കുകയാണ്. ദണ്ഡ നമസ്ക്കാരം ചെയ്ത് ആഗമനോദ്ദേശം അദ്ദേഹത്തെ അറിയിച്ചു.


'' ഒന്നുകൊണ്ടും ഭവാന്‍ വിഷമിക്കേണ്ടാ '' കാരുണ്യം നിറഞ്ഞ വാക്കകളാണ് കേള്‍ക്കുന്നത് '' ദിവ്യ ദൃഷ്ടികൊണ്ട് ഞാന്‍ എല്ലാം മനസ്സിലാക്കുന്നു. രാമലക്ഷ്മണന്മാര്‍ക്കും വാനരന്മാര്‍ക്കും യാതൊരുവിധ ആപത്തും സംഭവിച്ചിട്ടില്ല. അവര്‍ യുദ്ധത്തിനെ പറ്റി സംസാരിച്ചുകൊണ്ട് നില്‍ക്കുകയാണ്. ഭവാന്‍ ദാഹം തീര്‍ത്ത് വിശ്രമിച്ച് പോയാല്‍ മതി. തോട്ടത്തില്‍ സ്വാദിഷ്ടമായ പഴങ്ങള്‍ യഥേഷ്ടമുണ്ട്. മതി വരുവോളം ഭക്ഷിക്കുക ''. താപസന്‍ ജലം നിറച്ച കമണ്ഡലു നീട്ടി. അതിലുള്ള വെള്ളം തീരെ പോരാ.


'' എനിക്ക് ഇത് മതിയാവില്ല. അത്രയ്ക്ക് ദാഹമുണ്ട് '' വിവരം പറഞ്ഞു.


'' അതിനെന്താ. അടുത്തുതന്നെ ഒരു തടാകമുണ്ട്. അവിടെ ചെന്ന് മതി വരുവോളം വെള്ളം കുടിച്ച് ദാഹം തീര്‍ത്തു പോരൂ. ദിവ്യൌഷധം കിട്ടാനുള്ള മാര്‍ഗ്ഗം ഞാന്‍ പറഞ്ഞു തരാം ''. വഴി കാട്ടാന്‍ ഒരു മുനികുമാരനെ കൂടെ അയച്ചു തരികയും ചെയ്തു.


തടാകത്തിലെ ജലത്തില്‍ സ്പര്‍ശിച്ചതേയുള്ളു, അതി ഭയങ്കരിയായ ഒരു രാക്ഷസി പാഞ്ഞടുക്കുന്നു. പിടിച്ചു തിന്നാനുള്ള ഉദ്ദേശത്തോടെയാണ് അവളുടെ വരവ്. ഒന്നും ആലോചിച്ചില്ല. കൈ നീട്ടി ഒറ്റ അടി. അവള്‍ മരിച്ചു വീണു. മിന്നല്‍ പോലെ ഒരു പ്രകാശം മുന്നില്‍ പരന്നു. അതി സുന്ദരിയായ ഒരു സ്ത്രീരൂപം അതില്‍ നിന്നും തെളിഞ്ഞു വന്നു.


'' അപ്സര സ്ത്രിയായിരുന്ന ഞാന്‍ ഒരു മുനിയുടെ ശാപം കാരണം രാക്ഷസിയായതാണ്. അങ്ങ് എനിക്ക് ശാപമോക്ഷം നല്‍കി '' അവള്‍ പറഞ്ഞു '' അങ്ങ് കണ്ടയാള്‍ താപസനല്ല. കാലനേമി എന്ന രാക്ഷസനാണ്. ദിവ്യൌഷധവുമായി പോകുന്നതിന്ന് കാലവിളംബം വരുത്താന്‍ രാവണന്‍ അവനെ നിയോഗിച്ചതാണ്. എത്രയും പെട്ടെന്ന് അവനെ വധിച്ച് ഔഷധവുമായി പോവുക ''.


ആശ്രമത്തിലേക്ക് തിരിച്ചു ചെന്നു. കാത്ത് നിന്നിരുന്ന മുനിയെ സംഹരിച്ച് ഔഷധം എടുക്കാന്‍
യാത്ര തിരിച്ചു. വൈകാതെ മരുന്നുള്ള മല കണ്ടെത്തി. പക്ഷെ ഔഷധം ഏതെന്ന് അറിയുന്നില്ല. തിരഞ്ഞു കണ്ടു പിടിക്കാമെന്നു വെച്ചാല്‍ അതിനുള്ള സമയമില്ല. മല ഒന്നാകെ അടര്‍ത്തിയെടുത്ത് താങ്ങി പിടിച്ച് ഒരു ചാട്ടം. മരുന്നിന്‍റെ മണമേറ്റതോടെ എല്ലാവരും എഴുന്നേറ്റു.


'' ഹനുമാന്‍ ഇതിനെ എടുത്ത സ്ഥലത്തുതന്നെ എത്തിക്കുക '' ജാംബവാന്‍ പറഞ്ഞു '' യുദ്ധത്തില്‍ ഇതേവരെ നമുക്ക് നഷ്ടപ്പെട്ട പോരാളികളുടെയെല്ലാം ജീവന്‍ തിരിച്ചു കിട്ടിയത് കണ്ടല്ലോ. നമ്മുടെ ശത്രുക്കളുടെ ജഡങ്ങള്‍ സമുദ്രത്തില്‍ കെട്ടിതാഴ്ത്തിയതിനാല്‍ അവര്ക്ക് ജീവന്‍ കിട്ടിയില്ല. പക്ഷെ ഔഷധം ഇവിടെത്തന്നെ വെച്ചാല്‍ നമുക്ക് ഇനിമേല്‍ രാക്ഷസന്മാരെ കൊല്ലാന്‍ കഴിയില്ല ''. മലയും ചുമന്ന് പോയി വരുമ്പോഴേക്ക് എല്ലാവരും യുദ്ധത്തിന്ന് ഒരുങ്ങി കഴിഞ്ഞിരിക്കുന്നു.


'' മതിലുകള്‍ തകര്‍ത്ത് എല്ലാവരും അകത്ത് കടക്കുക '' സുഗ്രീവന്‍ ആജ്ഞാപിച്ചു '' കിടങ്ങുകള്‍
നിരത്തുകയും, വൃക്ഷങ്ങള്‍ മുറിച്ചിടുകയും ചെയ്യുക. വീടുകള്‍ക്കൊക്കെ തീ വെക്കുകയും വേണം. എങ്കിലേ ജിവനോടെ അകത്തുള്ള രാക്ഷസന്മാര്‍ പോരിന് വരികയുള്ളു ''.


ഹനുമാന്‍ കൂട്ടുകാര്‍ ചെയ്യുന്നത് നോക്കി നിന്നു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് കത്തി ചാമ്പലായ ലങ്കാപുരി കൂടുതല്‍ ഭംഗിയോടെ നിര്‍മ്മിച്ചിരിക്കുന്നു. വീണ്ടുമൊരു നാശത്തെ കണ്ട അങ്കലാപ്പില്‍
അത് കേഴുകയാണോ ? എത്രയോ കഴിവുള്ള ആളാണ് രാവണന്‍. അതൊന്നും സത്പ്രവര്‍ത്തികള്‍ ചെയ്യാന്‍ ഉപയോഗിച്ചില്ല. ദുഷ്ക്കര്‍മ്മങ്ങളുടെ ഫലം അനുഭവിക്കാന്‍ പോവുന്നു. ഒറ്റയ്ക്കല്ല, ഒരു ജനത മുഴുവന്‍ അത് പങ്കിടാന്‍ കൂട്ടിനുണ്ട് എന്നു മാത്രം.


മരങ്ങള്‍ മുറിഞ്ഞു വീഴുന്ന ഒച്ചയോടൊപ്പം തീയും പുകയും ഉയര്‍ന്നു. രാക്ഷസ സ്ത്രീകളുടെ രോദനവും ശാപവാക്കുകളും അതിന് അകമ്പടി സേവിച്ചു.